കഥ: മൗലവി ഗവേഷണത്തിലാണ്...

''മൗലവീ... മുങ്ങിക്കോ.. ''
കാൽസറായിയിട്ട് ചമ്രം പടിഞ്ഞിരുന്ന് ഖുർആൻറെ ഒരു മലയാള പരിഭാഷ നോക്കി ഇജ്തിഹാദ് ചെയ്ത്കൊണ്ടിരുന്ന മൗലവിയോട് ഒരു സലഫിക്കുട്ടി ഓടിക്കിതച്ച് വന്ന് പറഞ്ഞു. മുഖത്തെ ഉഗ്രൻ ലൻസ് വെച്ച വട്ടക്കണ്ണട ഊരി തലയുയർത്തി മൗലവി ചോദിച്ചു
'എന്താടാ.. എന്തുപറ്റി'

'പറയാൻ സമയല്യ, നിങ്ങൾ അതെല്ലാമെടുത്ത്മാറ്റിവെച്ച് ഓടിക്കോ.. വേഗം'
മൗലവി അപ്പോഴും തലയുയർത്തി ഗവേഷണത്തിന് നിന്നു. 'ഒരു സലഫി വന്ന് ഓടാൻ പറഞ്ഞാൽ ഓടണോ..? ഇത് ഖൗലുൻ വാഹിദല്ലേ.. ' ചിന്ത തീരുമാനത്തിലെത്തും മുന്പ് ഗൈറ്റിന് മുന്നിൽ പോലീസ് വാൻ ബ്രേക്കിട്ടത് മൗലവി കണ്ടു. മെല്ലെ അകത്ത്കേറി പാതി തുറന്നിട്ട ജനവാതിലിലൂടെ പുറത്തേക്ക് കണ്ണിട്ടു. അഞ്ചെട്ടു കാക്കി ഡ്രസ്സുകാർ.. ഇങ്ങോട്ടുതന്നെയാണ് വരവ്. മൗലവിയുടെ കാൽവിരലുകൾക്കിടയിൽനിന്ന് എന്തോ ഒന്ന് തലച്ചോറിലേക്ക് പാഞ്ഞ് കയറി. പിന്നെ താമസിച്ചില്ല, മെല്ലെ വീട്ടിൻ പുറകിൽചെന്ന് സലഫിക്കുട്ടിയെ അന്വേഷിച്ചു.
'ശോ..! അവനിതെവിടെപ്പോയി?! '
നാലുപാടും കണ്ണെറിഞ്ഞപ്പോൾ അപ്പുറത്തെ വാഴത്തോട്ടത്തിൽ നിന്ന് അവൻ പതുക്കെ കൈ കാണിക്കുന്നത് കണ്ടു. പാത്ത് പതുങ്ങി അവൻറെയടുത്തെത്തി.
ഇടറിയ സ്വരത്തിൽ 'പറയെടാ എന്തിനാ അവര് വന്നത്...? '.
'മെല്ലെ, സംസാരം ആരും കേൾക്കണ്ട. ഞാൻ പറയാം'
'ഉം.. പറ'
'സിറിയയിലെ ഐ. എസ് ല്ലേ, അത് പോലെ നമ്മളും തീവ്രവാദികളാണന്നാ പോലീസും നാട്ടാരുമൊക്കെ പറീണത്.. ' സലഫിക്കുട്ടി ചെകിട്ടിൽ മന്ത്രിച്ചു.
'അതിന് ഞാൻ തീവ്രവാദി അല്ലല്ലോ.. ' കണ്ഠമിടറി മൗലവി വിതുന്പി.
'പണ്ട് ഞമ്മള് സുന്നികളെ മുശ്രിക്കാക്കിയപ്പോ അവരും ഇതുതന്നെയല്ലേ പറഞ്ഞത് മൗലവീ..? എന്നിട്ടും നമ്മളവരെ മക്കത്തെ മുശ്രിക്കുകളെ പോലെ മുശ്രിക്കാക്കി.. '
'അത്.. അത്...മൗലവിക്ക് വാക്കിടറി'
'ഇനിയിപ്പോ എന്താ ചെയ്വാ.. വല്ല ലീഗുകാരെയും വിളിച്ച് സഹായമഭ്യർത്ഥിച്ചാലോ.? ആ ഇ. ടിയെ ഒന്ന് കിട്ട്വോ.. ' മൗലവി ദയനീയമായി സലഫിക്കുട്ടിയെ നോക്കി.
'അല്ല മൗലവീ സഹായ തേട്ടം അല്ലാനോട് മാത്രമല്ലേ..പാടൊള്ളൂ!! ''അലൈസല്ലാഹു ബി കാഫിൻ അബ്ദഹു ''..? '
''അ.. അ.. അത്... മൗലവിക്ക് ഇജ്തിഹാദ് വഴങ്ങാതായിത്തുടങ്ങി. വാഴത്തോട്ടത്തിലെ ചീവീടുകളുടെ ശബ്ദവും അങ്ങിങ്ങ് ഇടക്ക് ചാടിക്കളിക്കുന്ന തവളകളും അയാളിൽ അത്രക്കും ഭീതി പരത്തിയിരുന്നു. ഇരുവരുടെയും ഹൃദയമിടിപ്പ് കൂടിയായപ്പോൾ അന്തരീക്ഷം ആകെ ഭീകരമായി തോന്നി അവർക്ക്.
'അവരിങ്ങോട്ട് വരുമോ..? '
'അറിയില്ല, പറയാൻ പറ്റില്ല'
ഭയവിഹ്വലതയോടെ നാലുപാടും നോക്കുന്ന മൗലവി പെട്ടെന്നാണാ കാഴ്ച കണ്ടത്. കാക്കിയിട്ട ഒരുത്തൻ തൻറെ വീടിന് പിന്നിൽ അരിച്ച് പെറുക്കുന്നു. വാതിലിന് ശക്തിയായി മുട്ടി എന്തോ വിളിച്ച് പറയുന്നുണ്ട്. മൗലവി ശ്വാസം അടക്കിപ്പിടിച്ചിരിക്കുകയാണ്. സലഫി ക്കുട്ടി അങ്ങോട്ടുമിങ്ങോട്ടും പാത്തും പതുങ്ങിയും അവരെ വീക്ഷിക്കുന്നുണ്ട്.
'അതാ ‌... അവര് അകത്ത് കയറി.. ഇനി നമുക്ക് മെല്ലെ ഇവിടുന്ന് മുങ്ങാം' സലഫിക്കുട്ടി മൗലവിയുടെ കൈപിടിച്ച് വാഴകൾക്കിടയിലൂടെ പിറകോട്ട് നടന്ന് വലിയൊരു മതിൽക്കെട്ടിനടുത്ത് ചെന്ന് നിന്നു. 'ഇത് ചാടിക്കിടക്കണം.. ഉം.. വേഗം.. '
സലഫിക്കുട്ടി ധൃതി കൂട്ടി.
മൗലവി താഴോട്ടും മേലോട്ടും മാറി മാറി കണ്ണിട്ടു. എന്നിട്ട് സലഫിക്കുട്ടിയെ ദയനീയമായൊന്ന് നോക്കി.
'നോക്കി നിൽക്കാൻ സമയമില്ല, വേഗം'.
ശിർക്കാരോപണമാണ് മൗലവിയുടെ മുഖ്യ തൊഴിൽ, മേനിയിളകുന്ന ഒന്നും ചെയ്ത് ശീലമില്ല. എങ്ങിനെ നോക്കിയിട്ടും മൗലവിക്ക് മതിൽ വഴങ്ങുന്നില്ല. അവസാനം സലഫിക്കുട്ടിയുടെ ചുമലിൽ ചവിട്ടിക്കേറി കൊത്തിപ്പിടിച്ച് എങ്ങിനെയൊക്കെയോ മുകളൽ കേറി. ഉടനെ സലഫിക്കുട്ടി ദാന്ന് മതിലിൽ കേറി അപ്പുറം ചാടി.
മൗലവി മതിലിൻ മുകളിൽ കുന്തം നാട്ടിയപോലെ നിൽപാണ്. സലഫിക്കുട്ടിക്ക് പേടി തുടങ്ങി. 'ആ പോലീസുകാരെങ്ങാനും കണ്ടാൽ.. ഒന്ന് വേഗം ചാടൂ.. '
'ഭയങ്കര ആഴമല്ലടാ...' മൗലവി നിന്ന് വിറക്കാൻ തുടങ്ങി.
'വല്ല ജിന്നിനെയും വിളിക്കാൻ പറ്റ്വോ മൗലവീ.. '
'അത്... പറ്റ്വാണങ്കിത്തന്നെ ഞാൻവിള്ച്ചാ അവര് വരൂലെടാ.. ഞമ്മള് അവരെ കൊറേ കള്യാക്കിയതല്ലേ... '
പേടിച്ച് വിറച്ച മൗലവി നാല് വശവും തിരിഞ്ഞ് നോക്കുന്നുണ്ട്. പെട്ടെന്ന് വാഴത്തോട്ടത്തിൽ എന്തോ ഇളക്കം കണ്ടതും മൗലവി ആർത്തട്ടഹസിച്ച്അപ്പുറത്തേക്ക് എടുത്ത് ചാടി.
ബഹളം കേട്ട് ഓടിയെത്തിയ ഭാര്യയും ഉമ്മയും കണ്ടത് റൂമിൽ നിലത്ത് കുത്തിയിരിക്കുന്ന മൗലവിയെയാണ്. 'എന്തേ ഉറക്കിൽ വല്ലതും കണ്ട് പേടിച്ചോ മോനേ.. കട്ടിലിൽ നിന്ന് താഴെ വീണതെങ്ങിനാ...! വല്ല പൊട്ടിശൈത്വാനുമായിരിക്കും, സാരല്യ'. ഇതും പറഞ്ഞ് 'ഖുറാഫി(?) 'യായ ഉമ്മ പുറത്തേക്ക് പോയി.
തലചൊറിഞ്ഞ് അവിടന്നെണീക്കുന്പോഴും മൗലവിക്ക് തന്നെ രാത്രി ഉറക്കം കെടുത്തിയ ആ വാക്ക് തികട്ടി വരുന്നുണ്ടായിരുന്നു
''ഐ. എസ്, സലഫിസം, ഫാസിസം ''.
*‪#‎നജീബ്‬ യമാനി പനങ്ങാങ്ങര
(SYS ൻറെ ''ഐ. എസ്, സലഫിസം, ഫാസിസം '' എന്ന ത്രൈമാസ കാന്പയിനോടനുബന്ധിച്ച രചന)

No Response to "കഥ: മൗലവി ഗവേഷണത്തിലാണ്..."

Post a Comment

മാന്യവും ക്രിയാത്മകവുമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,,,

Search This Blog